
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീളുമോ? കെ സി വേണുഗോപാലും രാഹുൽ ഗാന്ധിയും ഇന്നുരാവിലെ നിർണായക കൂടിക്കാഴ്ച നടത്തിയതോടെയാണ് പ്രഖ്യാപനം നീളുമെന്ന ആശങ്ക ഉയരുന്നത്. രാഹുലിന്റെ വസതിലായിരുന്നു കൂടിക്കാഴ്ച. ഇന്നുരാവിലെ വേണുഗോപാലിനെ രാഹുൽ ഗാന്ധി വിളിപ്പിക്കുകയായിരുന്നു. ഇത് എന്തിനുവേണ്ടിയെന്ന കാര്യത്തിൽ വ്യക്തതയില്ല. രാഹുലിന്റെ വിളിയെത്തിയ ഉടൻ കെ സി വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്തു. ഒരുമണിക്കൂറിലധികം കൂടിക്കാഴ്ച നീണ്ടു. കെ സി വേണുഗോപാലിനെ അനുനയിപ്പിക്കാനുളള അവസാന ശ്രമമെന്ന നിലയിലാണ് രാഹുൽ വിളിപ്പിച്ചതെന്നും കേൾക്കുന്നുണ്ട്.
അതേസമയം, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും ഡൽഹിയിൽ തുടരുകയാണ്. ഇരുവരും കേരളത്തിലേക്ക് തിരിച്ചിട്ടില്ല. ചർച്ചകൾ എല്ലാം അവസാനിച്ചെന്നും കേരളത്തിലേക്ക് ദീപാ ദാസ് മുൻഷി ഉടൻ തിരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ഇന്നലെ സൂചിപ്പിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. ഇന്ന് ചാർട്ടേഡ് ഫ്ലൈറ്റിലാകും ഇവരുടെ യാത്ര എന്നാണ് റിപ്പോർട്ട്. ഇവർക്കൊപ്പം കെ സിയും കേരളത്തിലേക്ക് എത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ദീപാ ദാസ് മുൻഷിയും നിരീക്ഷകരും എത്താൻ വൈകുന്നതിനാൽ നിയമസഭാ കക്ഷിയാേഗവും നീണ്ടേക്കും. ഉച്ചയ്ക്ക് ഒരുമണിക്കാണ് യാേഗം വിളിച്ചിരിക്കുന്നത്. ഈ യോഗത്തിൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നത്.
അതിനിടെ, മുഖ്യമന്ത്രി വി ഡി സതീശൻ റോഡ് മാർഗം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മകൾ ഉണ്ണിമായയും സഹോദരന്റെ മകൾ അമ്മുവും വി ഡിക്കൊപ്പം ഉണ്ട്. രമേശ് ചെന്നിത്തല തിരുവനന്തപുരം വഴുതക്കാടുള്ള വീട്ടിലാണ്.
മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഒരു സൂചനയും കിട്ടിയിട്ടില്ലെങ്കിലും കെ സി, ആർ സി, വി ഡി പക്ഷങ്ങളിലെ പ്രവർത്തകരെല്ലാം ആവേശത്തിലാണ്. എംഎൽഎമാരുടെ പിന്തുണയുടെ ആത്മവിശ്വാസത്തിലാണ് കെ സി ഗ്രൂപ്പ്. അവസാനവട്ട ചർച്ചകൾ തുണച്ചുവെന്നാണ് വി ഡി പക്ഷം പറയുന്നത്. ഘടക കക്ഷി നിലപാടിലും ജനപിന്തുണയിലുമാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ, സോണിയയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ചെന്നിത്തല ഗ്രൂപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |