
ഹൈദരാബാദ്: ടെലിവിഷൻ ചർച്ചയ്ക്കിടെ ബി ജെ പി നേതാവിനെ കഴുത്തിന് കുത്തിപ്പിടിച്ച് തല്ലി എം എൽ എ. തെലങ്കാനയിലെ കുത്ബുള്ളാപൂരിൽ നിന്നുള്ള ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎ വിവേകാനന്ദ ഗൗഡയാണ് ബി ജെ പി സ്ഥാനാർത്ഥി കൂടിയായ കുന ശ്രീശൈലം ഗൗഡയെ ആക്രമിച്ചത്. ഇരുപാർട്ടികളുടെയും അനുഭാവികളും പൊലീസും ഉൾപ്പെടയുള്ള വൻ ജനക്കൂട്ടത്തിന് മുന്നിൽ വച്ചായിരുന്നു എം എൽ എയുടെ ആക്രമണം. ഇതിന്റെ വീഡിയോ വൈറലാണ്.
ചാനൽ ചർച്ചയ്ക്കിടെ കുന ശ്രീശൈലം മുന്നോട്ടുവച്ച ചോദ്യങ്ങൾക്കുമുന്നിൽ ഉത്തരംമുട്ടിയതോടെയാണ് എം എൽ എ അക്രമാസക്തനായതെന്നാണ് റിപ്പോർട്ട്. മുന്നോട്ടുപാഞ്ഞ എം എൽ എ തൊട്ടടുത്ത് നിന്ന് സംസാരിക്കുകയായിരുന്ന കുന ശ്രീശൈലത്തിന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു. എം എൽ എ തല്ലിയെന്നും ആരോപണം ഉയരുന്നുണ്ട്. കാര്യങ്ങൾ കൈവിട്ടു എന്ന് വ്യക്തമായതോടെ പൊലീസ് വേദിയിലേക്ക് ചാടിക്കയറി ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. ഇതിനിടെ ഇരുവരുടെയും അനുയായികളിൽ ചിലർ വേദിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ചു. അവർ ബാരിക്കേഡ് തകർക്കുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തു. പൊലീസ് സമയോചിതമായി ഇടപെട്ടതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
സംഭവത്തിനെതിരെ ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. ബി ആർ എസ് അധികാരത്തിലെത്തിയാൽ ജനങ്ങളും ഇത്തരത്തിൽ ആക്രമിക്കപ്പെടും എന്നതിന്റെ മുന്നറിയിപ്പാണ് സംഭവം എന്നാണ് സംസ്ഥാന ബി ജെ പി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്ഡി പ്രതികരിച്ചത്. ബി ജെ പി സ്ഥാനാർത്ഥി ചോദിച്ച ചില ചോദ്യങ്ങൾക്ക് ഉത്തരം മുട്ടിയപ്പോഴാണ് ആക്രമിച്ചതെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം എം എൽ എയ്‌ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. കേസെടുത്തില്ലെങ്കിൽ നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ, ബി ജെ പിസ്ഥാനാർത്ഥി, എം എൽ എയുടെ പിതാവിനെതിരെ പരാമർശം നടത്തിയെന്നും ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നുമാണ് ബിആർഎസ് വക്താവ് ശ്രാവൺ ദാസോജു പറയുന്നത്. സംവാദത്തിൽ പങ്കെടുക്കുന്നവർ മര്യാദ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |