തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും വട്ടിയൂർക്കാവ് മണ്ഡലത്തിൽ മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികൾ പ്രചാരണരംഗത്ത് സജീവം. കോർപ്പറേഷനിലെ 24 വാർഡുകൾ ഉൾപ്പെട്ടതാണ് വട്ടിയൂർക്കാവ് മണ്ഡലം.
കോൺഗ്രസിൽ കെ.മുരളീധരന് വേണ്ടിയുള്ള ചുവരെഴുത്ത് തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസ് വാർഡ് കമ്മിറ്റികളെ സജീവമാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മുരളീധരൻ നേരിട്ടാണ് വാർഡ് കമ്മിറ്റികൾ വിളിക്കുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വന്നശേഷമാവും യു.ഡി.എഫ് എന്ന നിലയിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക. മുരളീധരന് ഏറെ വ്യക്തിബന്ധമുള്ള മണ്ഡലമാണിത്. എം.എൽ.എ അല്ലാതിരുന്ന കഴിഞ്ഞ കുറേ നാളുകളിൽ വട്ടിയൂർക്കാവ് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പിന്റെ പൂർണ ചുമതല അദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ കൗൺസിലിൽ 10 സീറ്റുണ്ടായിരുന്ന യു.ഡി.എഫിന്റെ അംഗബലം 20 ആക്കി ഉയർത്താനായതിൽ മുരളീധരന്റെ നേതൃത്വം നിർണായകമായിരുന്നു.
സിറ്റിംഗ് എം.എൽ.എ വി.കെ.പ്രശാന്ത് തന്നെയാവും ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും പ്രവർത്തകരാകെ ആവേശത്തിലാണ്. ഗൃഹ സന്ദർശനമടക്കമുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. പ്രശാന്തിനുവേണ്ടി മണ്ഡലത്തിലാകെ ചുവരെഴുത്ത് ആരംഭിച്ചു. മണ്ഡലത്തിൽ നടപ്പാക്കിയിട്ടുള്ള വികസനങ്ങൾ വിശദമാക്കി ഫ്ളക്‌സ് ബോർഡുകളും സ്ഥാപിച്ചുകഴിഞ്ഞു. എട്ടു വർഷത്തോളം എം.എൽ.എ എന്ന നിലയിലുള്ള മികവാർന്ന പ്രവർത്തനമാണ് അദ്ദേഹത്തിന്റെ മുൻതൂക്കം.
മുൻ ഡി.ജി.പിയും കോർപ്പറേഷൻ കൗൺസിലറുമായ ആർ.ശ്രീലേഖയാണ് ബി.ജെ.പി സ്ഥാനാർത്ഥി. ശ്രീലേഖയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം ചുവരെഴുത്ത് തുടങ്ങി. വോട്ടർമാരെ നേരിൽ കണ്ട് വോട്ടു ചോദിക്കാനും ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പൗരപ്രമുഖർ,പ്രധാന സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയും അവർ നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |