
കിളിമാനൂർ: പഴം, പച്ചക്കറി, പലവ്യഞ്ജനം, തേങ്ങ, എണ്ണ തുടങ്ങി വിപണിയിലെ വിലക്കയറ്റത്തിന് പിന്നാലെ പാചകവാതക വില വീണ്ടും വർദ്ധിച്ചതോടെ സാധാരണക്കാരന്റെ അടുക്കള ബഡ്ജറ്റ് താളം തെറ്റി.
കഴിഞ്ഞ ദിവസം 50 രൂപയാണ് പാചകവാതക സിലിണ്ടറിന് വർദ്ധിച്ചത്. 14.2 കിലോ സിലിണ്ടറിന് 900 രൂപയാണ് ഇപ്പോഴത്തെ വില.വീടുകളിൽ പാചകവാതകം എത്തിക്കുന്നതിനുള്ള സർവീസ് ചാർജ് വേറെയും. ചിലയിടങ്ങളിൽ 50 മുതൽ 150 രൂപ വരെ സർവീസ് ചാർജായി വാങ്ങുന്നു.
വിറകടുപ്പിലേക്ക് മടക്കം
പാചക വാതക വില ആയിരം കടന്നതോടെ പല വീട്ടമ്മമാരും വിറകടുപ്പിലേക്ക് മടങ്ങിയിട്ടുണ്ട്.100 കിലോ വിറകിന് 900 രൂപയാണ് ഇപ്പോൾ വില. വിറകിനെ ആശ്രയിച്ചില്ലെങ്കിൽ മുന്നോട്ടു പോകാനാകില്ലെന്ന് വീട്ടമ്മമാർ പറയുന്നു. എന്നാൽ, ആവശ്യത്തിന് വിറക് കിട്ടാത്തതും പ്രതിസന്ധിയാണ്, കഴിഞ്ഞതവണ പാചകവാതക വില വർദ്ധിപ്പിച്ചതു മുതൽ പുകയില്ലാത്ത അടുപ്പിന്റെയും മൺ അടുപ്പുകളുടെയും വിറക്, അറക്കപ്പൊടി എന്നിവയുടെയും കച്ചവടം കൂടിയതായി അടുപ്പ് വില്പന നടത്തുന്ന വ്യാപാരികളും പറയുന്നു.
പാചകവാതക വില അടിക്കടി കൂടുന്നത് സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിന് വെല്ലുവിളി ഉയർത്തുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതികരിക്കാനുള്ള ശേഷി നഷ്ടപ്പെട്ട നിലയിലാണ് ജനപ്രതിനിധികൾ, വിലക്കയറ്റത്താൽ പൊറുതിമുട്ടുമ്പോൾ, പാചകവാതകത്തിന്റെ വിലവർദ്ധന കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നു.- അടയമൺ മുരളി, കർഷക കോൺഗ്രസ്, സംസ്ഥാന വൈസ് പ്രസിഡന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |