പാലോട്: മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ ആരംഭിച്ച പാലോട് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം താളംതെറ്റിയിട്ടും അധികാരികളുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. രാവിലെ 6ന് മങ്കയത്തു നിന്നും ആരംഭിച്ച് തിരുവനന്തപുരം സെൻട്രലിലേക്ക് ദിവസേന സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് സർവീസ് നിറുത്തലാക്കിയതോടെ യാത്രക്കാർ വലയുകയാണ്.
ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നെടുമങ്ങാട് ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർക്ക് നിവേദനം നൽകിയിട്ടുണ്ട്. പെരിങ്ങമ്മല, തെന്നൂർ, അഗ്രിഫാം, ഞാറനീലി, ഇലഞ്ചിയം, ആനകുളം, കുറുപുഴ, വെമ്പ്ക്ഷേത്രം, പച്ചമല, ആലുംകുഴി, ഇളവട്ടം, വെള്ളയംദേശം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമായ ഓർഡിനറി ബസ് സർവീസുകളടക്കം പിൻവലിച്ചു. കൊവിഡിനെ തുടർന്ന് നിറുത്തിവച്ച സർവീസുകളിൽ പലതും ഇതുവരെ പുനഃരാരംഭിച്ചിട്ടില്ല.
സർവീസുകൾ വെട്ടിക്കുറച്ചു
പാലോട് നിന്ന് നെടുമങ്ങാട്, തിരുവനന്തപുരം, കിഴക്കേകോട്ട, മെഡിക്കൽ കോളേജ്, കല്ലറ, മടത്തറ, കുളത്തൂപ്പുഴ ഭാഗങ്ങളിലേക്ക് നാമമാത്രമായ സർവീസുകളാണുള്ളത്. ഫാസ്റ്റ് പാസഞ്ചർ റീ ഷെഡ്യൂളിന്റെ മറവിൽ നല്ല കളക്‌ഷനോടെ സർവീസ് നടത്തിയിരുന്ന സർവീസുകൾ ഭാഗികമായി നിറുത്തലാക്കി. ദീർഘദൂര സർവീസുകൾ എത്രയുംവേഗം പുനഃരാരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും, ഫാസ്റ്റ്, ഓർഡിനറി ബസുകൾ അനുവദിച്ച് പ്രാദേശിക സർവീസുകൾ ശക്തിപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |