ശംഖുംമുഖം: കടവരാന്തയിൽ ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയെ ബിയർക്കുപ്പി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. തിരുനെൽവേലി സ്വദേശി വെറ്റിവേലിനെയാണ് (32) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. മധുര സ്വദേശി ലക്ഷ്മണനെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വെറ്റിവേലിന്റെ ഭാര്യയെയും മകളെയും ലക്ഷ്മണൻ കടത്തിക്കൊണ്ടുപോയെന്ന സംശയത്താൽ കുറച്ചുനാളായി ഇയാളെ അന്വേഷിച്ച് നടക്കുകയായിരുന്നു. ലക്ഷ്മണൻ പരവൻകുന്ന് ഭാഗത്തെ കടവരാന്തയിൽ കിടന്ന് ഉറങ്ങുന്നതായി വെറ്റിവേൽ കണ്ടെത്തി. തന്റെ ഭാര്യയും മകളും എവിടെയാണെന്ന് ചോദിച്ചപ്പോൾ തനിക്കറിയില്ലെന്ന് ലക്ഷ്മണൻ മറുപടി നൽകി. തുടർന്ന് ബിയർക്കുപ്പി തലയിലടിച്ച് പൊട്ടിച്ച ശേഷം നെഞ്ചിൽ കുത്താൻ ശ്രമിച്ചു. ഇതിൽ പരിക്കേറ്റ് സംഭവസ്ഥലത്ത് നിന്നും ഓടിയ ലക്ഷ്മണനെ വീണ്ടും പിൻതുടർന്ന് ഓടിച്ച് കമ്പ് കൊണ്ട് മർദ്ദിച്ച് കടന്നുകളഞ്ഞു. ലക്ഷ്മണൻ നൽകിയ പരാതിയെ തുടർന്ന് പൂന്തുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |