കട്ടപ്പന: ഇരട്ടക്കൊലപാതക കേസിൽ കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെ (58) പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഷെൽട്ടർ ഹോമിലായിരുന്ന ഇവരുടെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ വിജയന്റെ ഭാര്യ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നെങ്കിലും ഇവരുടെ മാനസികനില തെറ്റിയതിനെ തുടർന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കൗൺസിലിംഗ് നൽകി ആരോഗ്യം വീണ്ടെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പിച്ചത്. വിജയനെ കൊന്ന് കുഴിച്ചു മൂടാൻ കൂട്ടു നിന്നതിനാണ് സുമ കേസിൽ മൂന്നാം പ്രതിയായത്. 2023 ലാണ് വാക്ക് തർക്കത്തിനൊടുവിൽ ഭർത്താവ് വിജയനെ ഇവരുടെ ഒപ്പം കഴിഞ്ഞിരുന്ന പുത്തൻപുരയ്ക്കൽ നിതീഷ് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഇവർ താമസിച്ചിരുന്ന കക്കാട്ടുകടയിലെ വാടക വീടിന്റെ തറ പൊളിച്ചു മൃതദേഹം മറവ് ചെയ്യുകയായിരുന്നു. മാർച്ച് രണ്ടിന് കട്ടപ്പനയിൽ വർക്ക്‌ഷോപ്പിൽ നടന്ന മോഷണ കേസിന്റെ തുടരന്വേഷണത്തിലാണ് നാടിനെ നടുക്കിയ ഇരട്ടകൊലപാതകത്തിലേക്ക് പൊലീസ് എത്തിയത്. 2016ൽ വിജയന്റെ മകൾക്കുണ്ടായ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണ് മറ്റൊരു കേസ്. ഈ കേസിൽ നിതീഷ് ഒന്നാം പ്രതിയും കൊല്ലപ്പെട്ട വിജയൻ രണ്ടാം പ്രതിയുമാണ്. വിജയനെ കൊലപ്പെടുത്തിയ കേസിൽ മകൻ വിഷ്ണുവാണ് രണ്ടാം പ്രതി. കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന കേസിലും ഇയാൾക്ക് പങ്കുണ്ട്. കേസിന്റെ തുടരന്വേഷണത്തിന് ആവശ്യമെങ്കിൽ മൂന്ന് പേരെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എൻ. സുരേഷ്‌കുമാർ പറഞ്ഞു. നിതീഷിനെതിരെ കൊലക്കുറ്റങ്ങൾക്ക് പുറമെ മറ്റ് മൂന്ന് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |