കോഴിക്കോട്: പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ പാത പദ്ധതിരേഖ ഡിസംബറിൽ തയ്യാറാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. ഇൻവെസ്റ്റിഗേഷൻ നടപടികൾ പകുതിയിലധിവും പൂർത്തിയായെന്നും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി. താത്കാലിക അലൈൻമെന്റ് ഉടൻ തയ്യാറാക്കും. കോഴിക്കോട്, വയനാട് ജില്ലകളിലെ വനേതര ഭാഗത്ത് ജി.പി.എസ് സർവേയും വനത്തിനുള്ളിൽ ഡ്രോൺ സർവേയുമാണ് നടത്തിയത്. പടിഞ്ഞാറത്തറ ഭാഗത്ത് വനത്തിൽ 6.5 കിലോമീറ്ററും വനേതര ഭാഗത്ത് 10 കി.മീറ്ററും സർവേ നടത്തി. കോഴിക്കോട് പൂഴിത്തറയിൽ വനേതര ഭാഗത്ത് 5 കിലോമീറ്ററും വനഭാഗത്ത് 3 കിലോമീറ്ററോളവും സർവേ നടത്തി. ഡി.പി.ആർ തയ്യാറാക്കിയ ശേഷമാകും തുടർനടപടികൾ. ഒരു കാലത്തും നടക്കില്ലെന്ന് കരുതിയ വയനാട് തുരങ്കപാത സർക്കാർ യാഥാർത്ഥ്യമാക്കുമെന്നും ടി.പി രാമകൃഷ്ണന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
2024 മാർച്ചിൽ സാദ്ധ്യതാ പഠനം
2024 മാർച്ചിലാണ് പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡിന്റെ സാദ്ധ്യതാ പഠനത്തിന് സംസ്ഥാന സർക്കാർ 1.5 കോടി രൂപ അനുവദിച്ചത്. പൂഴിത്തോട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായതിനാൽ വനംവകുപ്പിന്റെ അനുമതി വേണമായിരുന്നു. ഇത് കിട്ടാൻ വൈകിയതിനെ തുടർന്നാണ് സർവേ വെെകിയത്. വയനാട് തുരങ്കപാതയ്ക്കൊപ്പം ബദൽറോഡിന്റെ സർവേ ജോലികളും തുടങ്ങുന്നത് പ്രതീക്ഷാജനകമാണ്. താമരശ്ശേരി ചുരം വഴിയുള്ള യാത്രാദുരിതത്തിന് വലിയൊരളവിൽ പരിഹാരമാകുന്നതാണ് പദ്ധതി . 1994ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ പടിഞ്ഞാറത്തറയിലും പൊതുമരാമത്ത് മന്ത്രി പി.കെ.കെ.ബാവ പൂഴിത്തോടും തറക്കല്ലിട്ട പദ്ധതിയാണ്. കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് പദ്ധതിയ്ക്ക് തടസമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |