ആലപ്പുഴ : വോട്ടിംഗ് ആരംഭിച്ച ഇന്നലെ രാവിലെ മുതൽ തന്നെ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ തീരദേശ ബൂത്തുകളിൽ രേഖപ്പെടുത്തിയത് കനത്ത പോളിംഗായിരുന്നു. കരുനാഗപ്പള്ളിയിലെ ആലപ്പാട് മുതൽ അരൂരിലെ അരൂക്കുറ്റി വരെയുള്ള തീരദേശ ഗ്രാമപഞ്ചായത്തുകളിലും ആലപ്പുഴ, ചേർത്തല നഗരസഭകളിലെ തീരദേശ വാർഡുകളിലും വോട്ടർമാരുടെ നീണ്ടനിര കാണാമായിരുന്നു.
ആദ്യ മണിക്കൂറിൽ തന്നെ തീരദേശത്ത് 1 17 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി. സ്ത്രീകൾ കൂട്ടത്തോടെ വോട്ട് ചെയ്തതാണ് തീരദേശ മേഖലയിൽ രാവിലെ മുതൽ പോളിംഗ് ശതമാനം ഉയരാൻ കാരണം. ചുട്ടുപൊള്ളുന്ന വേനൽച്ചൂടിനെയും അവഗണിച്ച് കുടചൂടിയാണ് മുതിർന്നവരും വീട്ടമ്മമാരും വോട്ടവകാശം വിനിയോഗിക്കാൻ ആവേശത്തോടെ എത്തിയത് . പത്തുമണി കഴിഞ്ഞതോടെ വോട്ടിംഗ് അല്പം മന്ദഗതിയിലായെങ്കിലും ഉച്ചയ്ക്കു ശേഷം വീണ്ടും തിരക്കായി.
കന്നിവോട്ടിനായി ഒന്നിച്ച്
മാരാരിക്കുളത്ത് സുഹൃത്തുക്കളായ അഞ്ചുപേർ ഒരുമിച്ച് എത്തിയാണ് കന്നിവോട്ട് രേഖപ്പെടുത്തിയത് ബൂത്തിനു മുന്നിൽ കൗതുക കാഴ്ചയായി. ആലപ്പുഴ മണ്ഡലത്തിലെ മാരാരിക്കുളം സെന്റ് അഗസ്റ്റിൻ ഹൈസ്ക്കൂളിലെ 18-ാം നമ്പർ ബൂത്തിലാണ് മാരാരിക്കുളം സ്വദേശികളായ സെൻമോൻ, സ്റ്റിവോ റൈനോൾഡ്, ജഗൽ, അയറിൻ, അച്ചു(ജോൺ) എന്നിവർ ഒന്നിച്ച് എത്തിവോട്ടു ചെയ്തത്. യു.ഡി.എഫ് അനുഭാവികളാണ് അഞ്ചുപേരും.
പ്രായത്തെ മറന്ന് ത്രേസ്യമ്മ
കനത്ത വെയിലിലും പ്രായത്തെ മറന്ന് 90കാരിയായ മാരാരിക്കുളം അരശൻ കടവിൽ ത്രേസ്യാമ്മ വോട്ട് രേഖപ്പെടുത്തി. രാവിലെ 11മണിയോടെ മാരാരിക്കുളം സെന്റ് അഗസ്റ്റിനിലേ 16-ാം നമ്പർ ബൂത്തിലാണ് ത്രേസ്യാമ്മ മരുമകളും മറ്റ് കുടുംബാഗങ്ങളുമായി എത്തിയത്. 25 വയസുള്ളപ്പോൾ മുതൽ വോട്ട് ചെയ്യാൻ തുടങ്ങിയതാണെന്നും ഇതുവരെ ഒരിക്കൽ പോലും മുടങ്ങിയിട്ടില്ലെന്നുംത്ര്യേസ്യമ്മ ഓർമ്മപ്പെടുത്തി. ബൂത്തിന് പുറത്ത് അല്പം വിശ്രമിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.
കൗതുകമായി പരിസ്ഥിതി സൗഹൃദ ബൂത്ത്
എല്ലു നിയസഭ മണ്ഡലങ്ങളിലും ഒന്ന് വീതം പ്രവർത്തിച്ച പരിസ്ഥിതി സൗഹൃദ പോളിംഗ് സ്റ്റേഷനുകൾ അക്ഷരാർത്ഥത്തിൽ പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളായിരുന്നു. ചേർത്തല ടൗൺ എൽ.പി സ്കൂളിൽ പ്രവർത്തിച്ച 75-ാം നമ്പർ പോളിംഗ് സ്റ്റേഷൻ വോട്ടർമാർക്ക് കൗതുക കാഴ്ചയായിരുന്നു. പച്ചോല, പനമ്പ് എന്നിവയിൽ തീർത്ത കമാനമാണ് സ്വാഗതം ചെയ്ത് സ്ഥാപിച്ചത്. ചേമ്പില, കുരുത്തോല, എന്നിവ കൊണ്ട് അലങ്കൃതമാക്കി. ചേമ്പിലയിലാണ് കമ്മീഷന്റെ അറിയിപ്പുകൾ രേഖപ്പെടുത്തിയത്. പ്ളാസ്റ്റിക് ജാറിന് പകരം മൺപാത്രത്തിലാണ് കുടിവെള്ളം നൽകിയത്.
9 പിങ്ക് ബൂത്തുകൾ
വനിതകളുടെ പൂർണ നിയന്ത്രണത്തിൽ ജില്ലയിൽ ഒൻപത് സ്ത്രീ സൗഹൃദ (പിങ്ക്) ബൂത്തുകൾ സജ്ജമായിരുന്നു. സ്ത്രീകൾ മാത്രമാണ് ഇവിടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഓരോ നിയമസഭ മണ്ഡലത്തിലും ഓരോ പിങ്ക് ബൂത്ത് വീതമായിരുന്നു സജ്ജീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |