യു. എസ് വളർച്ചാ നിരക്ക് താഴ്ന്നു; നാണയപ്പെരുപ്പം ഉയർന്നു
കൊച്ചി: അമേരിക്കയിലെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും താഴെയെത്തിയതും നാണയപ്പെരുപ്പത്തിലെ വർദ്ധനയും കണക്കിലെടുത്ത് പലിശ കുറയ്ക്കാനുള്ള തീരുമാനം കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വൈകിപ്പിച്ചേക്കും. നടപ്പുവർഷം മൂന്ന് തവണയെങ്കിലും മുഖ്യ പലിശ നിരക്കിൽ കുറവ് വരുത്തുമെന്നാണ് നേരത്തെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ സെപ്തംബറിന് ശേഷം മാത്രമേ പലിശ കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്നാണ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ അമേരിക്കയിലെ വളർച്ചാ നിരക്ക് 1.6 ശതമാനമായാണ് താഴ്ന്നത്.
യു. എസ് വാണിജ്യ വിഭാഗത്തിന്റെ കണക്കുകളനുസരിച്ച് ഉപഭോക്ത്യ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 3.4 ശതമാനമായും ഉയർന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ഫെഡറൽ റിസർവ് രണ്ട് വർഷത്തിനിടെ നിരവധി തവണ പലിശ നിരക്ക് വർദ്ധിപ്പിച്ചെങ്കിലും കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ക്രൂഡോയിൽ വില ഉയർന്ന തലത്തിൽ തുടരുന്നതാണ് പ്രധാന വെല്ലുവിളി.
ഇന്ത്യയിലും പലിശ കുറയ്ക്കൽ വൈകും
നാണയപ്പെരുപ്പം പൂർണമായും നിയന്ത്രണവിധേയമാകാത്തതിനാൽ ഇന്ത്യയിലും മുഖ്യ പലിശ നിരക്ക് ഈ വർഷം കുറയാനിടയില്ല. നാണയപ്പെരുപ്പം രണ്ട് ശതമാനത്തിലും താഴെയെത്താതെ പലിശ കുറയ്ക്കൽ തീരുമാനമുണ്ടാകില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. മാർച്ചിൽ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം പത്ത് മാസത്തിനിടെയിലെ കുറഞ്ഞ നിരക്കായ 4.85 ശതമാനത്തിലേക്ക് താഴ്ന്നുവെങ്കിലും ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം കനത്ത വെല്ലുവിളിയാണ്.
നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള പ്രധാന ആയുധമായി കേന്ദ്ര ബാങ്കുകൾ ഉപയോഗിക്കുന്ന പലിശ വർദ്ധന നടപടികൾ പൂർണമായും പരാജയപ്പെടുന്ന കാലത്തിലൂടെയാണ് ലോകം നീങ്ങുന്നത്. വിലക്കയറ്റം പിടിച്ചുനിറുത്താൻ പുതിയ മാർഗങ്ങൾ തേടേണ്ട സാഹചര്യമാണ് ഒരുങ്ങുന്നത്.
റെജി ജോസഫ്
സാമ്പത്തിക വിദഗ്ദ്ധൻ
ന്യൂഡെൽഹി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |