കുമ്പളങ്ങിയുടെ രാവുകളേക്കാൾ മനോഹരം പകലുകളാണ്. കഥകളേറെ പറയാനുള്ള കുമ്പളങ്ങിയുടെ പകലുകളിലേക്ക് കൂടി കൈപിടിച്ചു നടക്കാം മധു സി.നാരയണനെന്ന നവാഗത സംവിധായകനൊപ്പം. ആഷിക് അബുവിന്റെ സിനിമാ സ്കൂളിൽ ഏറെക്കാലത്തെ സംവിധാന സഹായത്തിനു ശേഷം കുമ്പളങ്ങിയുടെ അമരക്കാരനാവുകയാണ് മധു സി.നാരായണൻ. ആദ്യ വരവിൽ ആ കർത്തവ്യത്തെ ഭംഗിയായി നിറവേറ്രുന്നുണ്ട് അദ്ദേഹം. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ പ്രതീക്ഷയർപ്പിച്ചെത്തുന്ന പ്രേക്ഷകർക്ക് തിരക്കഥാകൃത്തിനെയും സംവിധായകനെയും മനസിൽ പ്രതിഷ്ഠിച്ച് കുമ്പളങ്ങിയിൽ നിന്ന് ഇറങ്ങി നടക്കാം.
കുമ്പളങ്ങിയുടെ രാവുകൾ
കുമ്പളങ്ങിയിലെ രാവുകൾക്കും പകലുകൾക്കും പറയാനുള്ളത് പുതിയ കഥകളാണ്. അവരുടെ സൗഹൃദത്തിനും പ്രണയത്തിനും വിരഹത്തിനും കുടുംബ സ്നേഹത്തിനുമെല്ലാം പറഞ്ഞു തരാനുള്ളത് പുതിയ മാനങ്ങളെയാണ്. കുമ്പളങ്ങിയിലെ ഒരു തുരുത്തിലെ സൗകര്യങ്ങളൊന്നുമില്ലാത്ത വീട്ടിൽ കുടുംബത്തിന്റെ മതിൽ കെട്ടുകളേതുമില്ലാതെ ജീവിക്കുന്ന നാല് സഹോദരൻമാരാണ് കുമ്പളങ്ങിയിലെ കേന്ദ്രകഥാപാത്രങ്ങൾ. മൂത്തവൻ സജി (സൗബിൻ ഷാഹിർ), പിന്നെ ബോണി (ശ്രീനാഥ് ഭാസി), മൂന്നാമൻ ബോബി (ഷെയ്ൻ നിഗം), ഇളയവൻ ഫ്രാങ്കി (മാത്യൂ തോമസ്). അമ്മയും അച്ഛനുമില്ലാത്ത ഈ കുടുംബത്തിൽ വല്യേട്ടനോ ഗൃഹനാഥനോ ഇല്ല. അച്ചടക്കമില്ലാത്ത ഇവർക്കിടയിൽ കുറച്ചെങ്കിലും ഉത്തരവാദിത്വമുള്ളത് ഇളയവനാണ്. സഹോദരൻമാർക്കൊപ്പം സന്തോഷമായി ജീവിക്കാൻ അവന് മാത്രമാണ് ആഗ്രഹം. തീർത്തും വ്യത്യസ്തരായ നാല് പേരുടെയും ജീവിതത്തിൽ സംഭവിക്കുന്ന വ്യത്യസ്ത മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ആദ്യ പകുതി. ബോബിയുടെ പ്രണയിനി ബേബിയിലൂടെ (അന്ന ബെൻ ) അവളുടെ കുടുംബത്തിലേക്ക് കൂടി നീളുന്ന കഥയിൽ സുപ്രധാന കഥാപാത്രമായി ഷമ്മി (ഫഹദ് ഫാസിൽ) എത്തുന്നു. ദുരൂഹതയും ഭയവും മാത്രം നൽകുന്ന ഷമ്മിയിലൂടെ കുമ്പളങ്ങിയിലെ നിർണായക രാത്രിയെത്തും. ശേഷം കണ്ടു തന്നെ അറിയണം.
കൂടുമ്പോൾ ഇമ്പമുള്ളതെന്തും കുടുംബമാണെന്നും അതിന് നാലു ചുവരിന്റെയോ ബന്ധങ്ങളുടെയോ കെട്ടുപാടുകൾ ആവശ്യമില്ലെന്നുമാണ് കുമ്പളങ്ങി നൈറ്റ്സ് പറയുന്നത്. കഥാപാത്രങ്ങളെ ഓരോന്നിനെയും കൃത്യമായി നെയ്തെടുത്ത് പരിചയപ്പെടുത്താൻ പതിവുപോലെ ശ്യാം പുഷ്കരന്റെ തിരക്കഥയ്ക്ക് സാധിച്ചു. ചിരിയും ചിന്തകളും ഊടുംപാവുമാകുന്ന തിരക്കഥയ്ക്കുമേൽ കരുത്തോടെ സിനിമയെ വാർത്തെടുക്കുന്നതിൽ മധു സി.നാരായണനും വിജയിച്ചു. സ്നേഹം കൊണ്ട് മതിൽക്കെട്ടുകൾ തകർക്കുന്ന കുടുംബത്തിന് അഭിമുഖമായി ആണധികാരത്തിനുമേൽ കെട്ടിപ്പൊക്കിയ കുടുംബ സങ്കല്പങ്ങളെ അപ്പാടെ നിലംപരിശാക്കാനും കുമ്പളങ്ങിക്ക് കഴിയുന്നു. സുഷിൻ ശ്യാമിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും കുമ്പളങ്ങിയുടെ രാവും പകലും ഒരുപോലെ മനോഹരമാക്കുന്നു.
കഥാപാത്രസൃഷ്ടിയിൽ ആദ്യന്തം സസ്പെൻസ് കാത്തു സൂക്ഷിക്കുന്ന ഷമ്മിയെ അസാധാരണമായ കൈയടക്കത്തോടെ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നു. ഫഹദെന്ന നടന്റെ റേഞ്ച് ഒരിക്കൽ കൂടി കൃത്യമായി കാട്ടിത്തരാൻ കുമ്പളങ്ങിക്ക് കഴിയുന്നു. ഷെയ്ൻ നിഗവും ശ്രീനാഥ് ഭാസിയും സൗബിൻ ഷാഹിറുമെല്ലാം തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും മികച്ച പ്രകടനം കൊണ്ടും ചിത്രത്തെ മനോഹരമാക്കുന്നു. പുതുമുഖങ്ങളായ അന്ന ബെന്നിനും മാത്യുവിനും മലയാളത്തിൽ സ്വന്തം ഇടം ഉറപ്പിക്കാം.
പാക്കപ്പ് പീസ്: ഉറിപ്പിക്കാം ഇനിയുള്ളത് കുമ്പളങ്ങി രാവുകൾ
റേറ്റിംഗ്: 4/5